Wednesday, 4 June 2014

കേൾക്കാത്ത ശബ്ദങ്ങൾ


ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് ധൃതിയിൽ തന്റെ ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് ജോസേട്ടൻ വിളിച്ചു ചോദിച്ചു
" അതേ മണി 9 ആകുന്നു നീ ഇതുവരെ ചോറുണ്ടാക്കീലേ, ഇന്നും ബസ്സ് പോകുമെന്നാ തോന്നുന്നത് "
മേഴ്സി ചേച്ചി തയ്യാറാക്കി വച്ചിരുന്ന ചോറു പൊതി കൈയില്‍ കൊടുത്തു കൊണ്ട് പറഞ്ഞു
" ചോറെപ്പോഴേ റെഡിയാ , നിങ്ങള് താമസിക്കുന്നത് എന്റെ കുറ്റമാണോ ?"
ചോറ് പൊതി തന്റെ ബാഗിലേക്ക് ഇടും മുന്നേ അദ്ദേഹം അതൊന്ന് മണത്തു നോക്കി ചോദിച്ചു
"നീയാ ഉണക്കമീൻ വറുത്തില്ലേ "
"ചമ്മന്തിയും വാഴക്കൂമ്പ് തോരനുമുണ്ട് , അത്താഴത്തിനും എന്തെങ്കിലും വേണ്ടേ"
മേഴ്സി ചേച്ചി പറഞ്ഞു
ജോസേട്ടൻ ബാഗുമായി പുറത്തിറങ്ങി
അപ്പോള്‍ അകത്ത് നിന്നും മകള്‍ ലിസ്സി വിളിച്ചു പറഞ്ഞു
"അപ്പച്ചാ വൈകീട്ട് വരുമ്പോള്‍ ഒരു ഗൃഹലക്ഷ്മി കൂടി വാങ്ങണേ "
ഈയിടെയായി ലിസ്സി എന്തെങ്കിലും പറയുമ്പോള്‍ മാത്രം ജോസേട്ടനു കേൾവിക്കുറവ് അനുഭവപ്പെടാറുണ്ട്
തന്റെ സമ്പാദ്യങ്ങൾ എല്ലാം ചേർത്തുവെച്ച് ഭംഗിയായി നടത്തിയ വിവാഹബന്ധം തകര്‍ന്ന വിഷമത്തിന്  അവള്‍ക്ക് കുറവ് വന്നിരുന്നെങ്കിലും
അദ്ദേഹം ആ ഞെട്ടലിൽ നിന്നും, ബാധ്യതയിൽ നിന്നും കര കയറിയിട്ടില്ല ഇതുവരെ .

തിരിഞ്ഞു നോക്കാതെ ജോസേട്ടൻ വേഗത്തില്‍ നടന്നു,
ഇടതുകാലിന് അല്പ്പം നീളക്കുറവുള്ളതിനാൽ വേഗത്തില്‍ നടക്കുമ്പോള്‍ ഒരു പ്രത്യേക താളമാണ്

അന്നും അയാള്‍  ബസ് സ്റ്റോപ്പിൽ എത്തും മുന്നേ ബസ്സ് വന്നിരുന്നു,

ജോസേട്ടൻ ഓടി വരുന്നത് കണ്ട് ഡ്രൈവര്‍ വണ്ടി അല്പ നേരം കൂടി നിർത്തി
ബസ്സനുള്ളിൽ
ഒരു കിതപ്പോടെ ജോസേട്ടൻ വണ്ടിയുടെ കമ്പിയിൽ പിടിച്ചു നിന്നു
" എന്റെ ജോസേട്ടാ ഒരു ദിവസമെങ്കിലും നിങ്ങള്‍ക്ക് സമയത്ത് വന്നൂടെ ?"
കണ്ടക്ടർ ചോദിച്ചു
"നീ പോടാ ഞാന്‍ സമയത്ത് തന്നെയാ നിന്റെ ആനവണ്ടിയാ ഇന്ന് നേരത്തെ "
ജോസേട്ടൻ പറഞ്ഞു
കണ്ടക്ടർ തന്റെ സീറ്റ് ജോസേട്ടനു നൽകി കൊണ്ട് പറഞ്ഞു
" ജോസേട്ടാ പോസ്റ്റൽ വകുപ്പ് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നൂന്ന് വാര്‍ത്തയുണ്ടല്ലോ "
" ടാ കുരുപ്പേ അങ്ങനെയൊന്നും എന്നെ പറഞ്ഞു വിടാനാകില്ല കൊല്ലം പത്തിരുപത്തഞ്ചായി ഞാന്‍ ഈ പണിക്കിറങ്ങിയിട്ട് "
ടിക്കറ്റ് വാങ്ങുന്നതിനിടയിൽ കണ്ടക്ടറുടെ കൈയില്‍ മുറുക്കി പിടിച്ചു ജോസേട്ടൻ ചോദിച്ചു
" നീ പറഞ്ഞത് സത്യമാണോടാ "
" ജോസേട്ടൻ വിഷമിക്കാതെ ആ വാര്‍ത്ത തെറ്റായിരിക്കും "
കണ്ടക്ടർ പറഞ്ഞു

പോസ്റ്റോഫീസ് ജംഗഷനിൽ ജോസേട്ടൻ ഇറങ്ങി ഓടിട്ട പഴയ പോസ്റ്റോഫീസ് കെട്ടിടം ലക്ഷ്യമാക്കി നീങ്ങി പ്യൂണും തൂപ്പുകാരിയുമൊഴികേ ആരും വന്ന് തുടങ്ങിയിട്ടില്ലായിരുന്നു വരാന്തയിലെ തുണിൽ കെട്ടി വച്ചിരിക്കുന്ന പോസ്റ്റ് ബോക്സ് കെട്ടിവെച്ച കമ്പികൾ അയഞ്ഞതിനാൽ അതില്‍ തൊടുമ്പോൾ ശബ്ദം കേൾക്കുമായിരുന്നു
അതിൽ തൊട്ട് ജോസേട്ടൻ ചോദിച്ചു
" എന്തിനാ നീ കരയുന്നത് വയറ് കാലിയായിട്ടാ , ജോസേട്ടൻ വയറ് നെറയെ എഴുത്ത് കൊണ്ട്വരാട്ടോ "
ജോസേട്ടൻ അന്ന് ജോലിയില്‍ കയറി കൊടുക്കാനുള്ള തപാല്‍ ഉരുപ്പടികൾ തരം തിരിച്ചു വച്ചു
ബാങ്കിന്റേയും സ്വർണ്ണപ്പണയത്തിന്റെ നോട്ടീസുകളാണധികം
ഒരു സമയത്ത് ഈ എഴുത്തുകൾക്ക് ജീവനുണ്ടായിരുന്നു എന്റെ കൈയ്യിലൂടെ ഞാന്‍ എത്തിച്ചിരുന്നത് ജീവിതങ്ങളായിരുന്നു
അന്ന് ഞാന്‍ പല കുടുംബങ്ങളിലും ഒരംഗത്തെ പോലെയായിരുന്നു
കത്ത് വായിക്കാന്‍ അറിയാത്തവർക്ക് അത് വായിച്ച് കൊടുക്കുമ്പോൾ അവര്‍ ഇട്ട് തന്നിരുന്ന കട്ടൻ ചായയ്ക്ക് പോലും ആ സ്നേഹത്തിന്റെ രുചിയുണ്ടായിരുന്നു
ഓർമ്മകളിൽ അന്തർധാനം ചെയ്ത ജോസേട്ടനേ പ്യൂൺ വന്നു വിളിച്ചു
" ജോസേട്ടാ പോസ്റ്റ് മാസ്റ്റര്‍ വിളിക്കുന്നു "
പതിവില്ലാത്ത ആ വിളി ജോസേട്ടന്റെ ഹൃദയത്തെ ഭാരമുള്ളതാക്കി അദ്ദേഹം സാവധാനം പോസ്റ്റ് മാസ്റുടെ ക്യാബിനുള്ളിൽ പ്രവേശിച്ചു
" എനിക്ക് പറയാന്‍ വിഷമമുണ്ട് താൽക്കാലിക ജീവനക്കാരെ എല്ലാം പിരിച്ചുവിടാനാണ് കമ്മീഷന്റെ തീരുമാനം ഞാന്‍ നിസ്സഹായനാണ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണം
ഇന്ന് വൈകീട്ട് സ്റ്റാഫിന്റെ വകയായി ജോസേട്ടനു സെന്റ് ഓഫുണ്ട് "
"ഒന്നും വേണ്ട എനിക്ക് ആ കടലാസ് തന്നു പറഞ്ഞു വിട്ടേക്കൂ "
" എന്നാലും ജോസേട്ടാ സെന്റ് ഓഫെങ്കിലും "
" വേണ്ടാ.. ഒന്നും വേണ്ട "
പതുക്കെയാണ് പറഞ്ഞതെങ്കിലും ആ വാക്കുകള്‍ക്ക് നല്ല ഉൾക്കരുത്തുണ്ടായിരുന്നു
പോസ്റ്റ് മാസ്റ്റര്‍ മേശ വലിപ്പിൽ നിന്നും നോട്ടീസ് എടുത്ത് നൽകി
ജോസേട്ടൻ അതും വാങ്ങി തിരിച്ച് നടന്നു മെയിന്‍ ഓഫീസില്‍ ഒതുക്കി വച്ചിരുന്ന തന്റെ ബാഗുമായി ജോസേട്ടൻ പുറത്തിറങ്ങി
തൂണിൽ കെട്ടിവച്ചിരുന്ന പോസ്റ്റ് ബോക്സിനെ സ്നേഹപൂര്‍വ്വം നോക്കി, ശേഷം തന്റെ ഷർട്ടിന്റെ പോക്കറ്റില്‍ നിന്നും പിരിച്ചുവിടൽ നോട്ടീസ് എടുത്തു അതിനുള്ളിൽ നിക്ഷേപിച്ചു കൊണ്ട് പറഞ്ഞു
"ജോസേട്ടന്റെ കൈയ്യില്‍ തരാന്‍ ഇനി ഇതേയുള്ളൂ
ഇത് കൊണ്ട് എന്റെ കുഞ്ഞ് വിശപ്പടക്ക് "
ജോസേട്ടൻ ഗേറ്റിനരികിലേക്ക് നടന്നു നീങ്ങി
പോസ്റ്റു ബോക്സിന്റെ തേങ്ങല്‍ ജോസേട്ടൻ കേട്ടില്ല

No comments:

Post a Comment