Thursday, 22 May 2014

മരപ്പാവ



ഇരയെ വിഴുങ്ങിയ മലമ്പാമ്പിനേപ്പോലെ കേരളാ എക്സ്പ്രസ്സ് അതിന്റെ പാളങ്ങളിൽ നീങ്ങുകയായിരുന്നു.
അല്ലെങ്കിലും അവസാന സ്റ്റേഷന്‍ അടുക്കാറാകുമ്പോൾ ഇറങ്ങി നടക്കുന്നതാണ് ഭേദം എന്ന് തോന്നാറുണ്ട്
മൂന്നര വയസ്സുള്ള എന്റെ മകന്‍ കഴിഞ്ഞ രണ്ട് ദിവസത്തെ യാത്രയില്‍ അവന്‍ ഉണ്ടാക്കിയ സൗഹൃദങ്ങളുടെ ഇടയിലൂടെ ഒരു കീ കൊടുത്ത പാവ കണക്കേ കുസൃതികൾ കാട്ടി നടക്കുന്നുണ്ടായിരുന്നു.
അവനെ വീണ്ടും പിടിച്ചു കൊണ്ടു വന്ന് അരികിലിരുത്തി എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവള്‍ തുടങ്ങി
"നിങ്ങൾക്കൊന്ന് ശ്രദ്ധിച്ചൂടെ ഇവനേ?"
"അവനൊരു പുരുഷനല്ലേ അനാവശ്യമായി അവന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തരുത് "
ഞാന്‍ പറഞ്ഞു
" വന്നു വന്നു എന്റെയും മോന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു ശ്രദ്ധയുമില്ല, എന്തെങ്കിലും ചോദിച്ചാല്‍ ഓരോ മുടന്തൻ ന്യായങ്ങൾ"
അവള്‍ പിറുപിറുത്തു
ഞാന്‍ കാലത്ത് വാങ്ങിയ പത്രത്താളുകളിലേക്ക് ഊളിയിട്ട്
ഒരു യോദ്ധാവ് പരിച കൊണ്ട്
തന്റെ നേർക്കു വരുന്ന ആക്രമണങ്ങളെ നേരിടും പോലെ അവയെ നേരിട്ടു
അവള്‍ ബാത്റൂമിന്റെ ദുർഗന്ധത്തേപ്പറ്റിയും ട്രെയിന്റെ മെല്ലെപ്പോക്കിനെപ്പറ്റിയും തന്റെ ആവലാതികളുടെ കെട്ടുകൾ അഴിച്ചു കൊണ്ടേയിരുന്നു
അപ്പോള്‍ ബാത്റൂം സൈഡില്‍ കാഴ്ചയില്‍ രാജസ്ഥാനിയെന്നു തോന്നിപ്പിക്കുന്ന ഒരു ചെമ്പൻ മീശക്കാരൻ വൃദ്ധൻ തന്റെ പരമ്പരാഗതമായ തലേക്കെട്ടും ഭാണ്ഡവുമായി വന്നിരുന്നു.
അയാളെ നോക്കി അവന്‍ എന്നോട് ചോദിച്ചു
"അച്ഛന്റെ മീശ കറുത്തതല്ലേ ആ അങ്കിളിന്റെ എന്താ ചുവന്നിരിക്കുന്നത്" ?
"അത് അവിടെ നമ്മുടെ നാട്ടിലേക്കാൾ ചൂട് അടിക്കുന്നത് കൊണ്ടാണ് "
എന്റെ മറുപടി തൃപ്തികരമല്ലാത്തതിനാലാകാം അവന്‍ എന്റെ അടുത്ത് നിന്നും ഇറങ്ങി അയാളുടെ അടുത്ത് ചെന്നത് ,

എന്നോട് ചോദിച്ച ചോദ്യം അയാളുടെ ചെമ്പൻ മീശയിൽ പിടിച്ചു കൊണ്ട് അവന്‍ ആവർത്തിച്ചു
അവന്‍ സംസാരിച്ച ഭാഷ അയാള്‍ക്ക് മനസ്സിലായില്ലെങ്കിലും
അയാള്‍ തന്റെ വെറ്റിലപല്ലുകൾ അനാവൃതമാക്കി ഹൃദ്യമായി പുഞ്ചിരിച്ചു അപ്പോള്‍ തിളക്കമുള്ള അയാളുടെ കണ്ണുകള്‍ ഒന്നു കൂടി ചെറുതായി
അവനും പൊട്ടിച്ചിരിച്ചു,

ഇത് കണ്ട അവള്‍ പോയി അവനെ അവിടെ നിന്നും പിടിച്ചു കൊണ്ടു വന്നു അടുത്തിരുത്തിക്കൊണ്ട് പറഞ്ഞു
"വൃത്തിയില്ലാത്ത ജന്മങ്ങളാണവർ അവരോട് പോയി കളിച്ചാൽ അസുഖങ്ങള്‍ പിടിക്കും, ഇനി അങ്ങോട്ട് പോയാല്‍ നിന്നെ ഞാന്‍ ശരിയാക്കും"
അവന്‍ ഞങ്ങള്‍ക്കിടയിൽ മുഖം വീർപ്പിച്ചിരുന്നു

"ഇനി രണ്ട് സ്റ്റോപ്പ് കഴിഞ്ഞാല്‍ ഡൽഹിയെത്തി "
കൂടെ യാത്രചെയ്തുകൊണ്ടിരുന്ന മനുഷ്യന്‍ ഞങ്ങളെ ഓർമ്മിപ്പിച്ചു
ഇത് കേട്ടതും അവള്‍ രണ്ടു ദിവസമായി സീറ്റിനടിയിൽ തടവിലാക്കിയ ലഗേജുകളേ മോചിപ്പിച്ചു
"അയ്യോ ഇത് കണ്ടോ ?"
അവള്‍ ദയനീയമായി ചോദിച്ചു
അച്ചാർ ലീക്കായതാണ് ,
അവള്‍ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുന്നേ ഞാന്‍ പറഞ്ഞു
"സാരമില്ല അവിടെ ചെല്ലട്ടെ പുതിയത് വാങ്ങാം"
,എവിടെ കേൾക്കാൻ അവള്‍ തുടങ്ങി
"അച്ചാർ എനിക്ക് ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടാണോ ?
അമ്മയോട് അന്നേരം തന്നെ ഞാന്‍ പറഞ്ഞതല്ലേ....
നിങ്ങള് കാരണമാണ് ..."
ഈ കോലാഹലം മുതലെടുത്ത് കൊണ്ട് അവന്‍ തന്നെ പുതിയ ചങ്ങാതിയുമായി പുഞ്ചിരിയുടെ ഭാഷയിൽ സംസാരം തുടര്‍ന്നു
അയാള്‍ തന്റെ ഭാണ്ഡത്തിനുള്ളിൽ നിന്നും ഒരു മരപ്പാവ പുറത്തെടുത്ത് പുഞ്ചിരിയോടെ അവന് നേർക്കു നീട്ടി അവന്‍ ആഹ്ലദത്തോടെ അത് കൈക്കലാക്കി .
അയാള്‍ ഒരു പാവകളിക്കാരൻ ആയിരിക്കണം മനോരമായി നിർമ്മിച്ചെടുത്ത തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ച അത് ഒരു സുന്ദരിപ്പാവയായിരുന്നു.

അവന്‍ അതുമായി ഒരു ജേതാവിനേപ്പോലെ എന്റരികിൽ വന്നു,
ഞാന്‍ അത് വാങ്ങി അതിന്റെ മനോഹാരിത ആസ്വദിച്ചു
"ഞാൻ നിന്നോട് പറഞ്ഞതല്ലേ അയാളുടെ അടുത്ത് പോകരുതെന്ന് ഹും ഒരു ഉണക്കപ്പാവ!!"
അവള്‍ എന്റെ കൈയില്‍ നിന്നും അത് വാങ്ങി
ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു
ഇത് കണ്ട അവന്റെ കരച്ചില്‍ ട്രെയിനിനുള്ളിൽ ഉയരുമ്പോൾ എന്റെ കണ്ണുകള്‍ ട്രാക്കിൽ വീണു കിടക്കുന്ന സുന്ദരിപ്പാവയെ തിരയുകയായിരുന്നു
ഡൽഹിയിൽ ഇറങ്ങിയ ശേഷം പുതിയ ബാർബി ഡോൾ വാങ്ങി നൽകാമെന്ന അവളുടെ ഉറപ്പിൽ അവന്‍ കരച്ചില്‍ നിർത്തുമ്പോൾ
പറ്റില്ല !!! എനിക്ക് അത് തന്നെ കിട്ടണമെന്ന് വാശി പിടിക്കുകയായിരുന്നു എന്റെ മനസ്സ്

No comments:

Post a Comment